Wednesday, January 29, 2014

സ്വയം പ്രഖ്യാപിതര്‍.

നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും ഈ ജീവിതത്തില്‍ പലരെയും കണ്ടുമുട്ടിയിട്ടുള്ള ആളാണ്‌.   ജനിച്ച് കഴിഞ്ഞാല്‍ മരിയ്ക്കുന്നതിന് മുന്പ് പല വിധത്തിലുള്ള ആളുകളെ കാണേണ്ടി വരുക അനിവാര്യമല്ലോ.

അക്കൂട്ടത്തില്‍ പെട്ട ചിലരുടെ വ്യത്യസ്തതകളാണല്ലോ അവരെ കഥാപാത്രങ്ങളാക്കുന്നത്.  അവരുടെ പട്ടികയില്‍ നമ്മളും കഥാപാത്രങ്ങളായിരിയ്ക്കാം ഒരു പക്ഷേ.  ഒരു പക്ഷേയല്ല...അങ്ങനെത്തന്നെയാണ്.  അങ്ങനെത്തന്നെ ആവണം.

ഞാന്‍ കോളേജില്‍ പോയിരുന്ന കാലത്ത് അതേ കോളേജില്‍ രാഹുല്‍ എന്നൊരു മനുഷ്യന്‍ വന്നിരുന്നു.  ബുദ്ധി തുളുമ്പുന്ന കണ്ണുകള്‍.  തറയ്ക്കുന്ന നോട്ടം.  പിടി കിട്ടാത്ത ആംഗലസംസാരം.  മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടുള്ള നടത്തം.

ഏത് വിധേനയെങ്കിലും ശ്രദ്ധേയനാവണം എന്ന്‍ അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു.  പലതും പയറ്റി നോക്കി.  രാഷ്ട്രീയം, കായികം, പ്രസംഗ കല, കോമാള്യത (ഒരു പുതിയ മലയാളം വാക്കാണ്‌ ...നോട് ദ പോയന്‍റ്)....ഒന്നിലും ശോഭിയ്ക്കാന്‍ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം സംഗീതം തിരഞ്ഞെടുത്തു.

ഒരാള്‍ മുന്നില്‍ വന്ന്‍ നിന്ന്‍ പാടിയിട്ട് എന്‍റെ പാട്ടെങ്ങനെ എന്ന്‍ ചോദിച്ചാല്‍ അയാളുടെ മുഖത്ത് നോക്കി മോശം എന്നാരെങ്കിലും പറയുമോ?  പ്രത്യേകിച്ചും കോമാളിയായി അംഗീകരിയ്ക്കപ്പെട്ടാല്‍ ജനം അത്ഭുതപ്പെടാതിരിയ്ക്കാന്‍ സാധ്യതയില്ലാത്ത ഒരാളുടെ?

താനൊരു പാട്ടുകാരനായി എന്ന സാങ്കല്പിക ചിന്തയില്‍ വ്യാപൃതനായി അദ്ദേഹത്തിന്‍റെ യൌവനകാല ജീവിതത്തിന്‍റെ നാലഞ്ച് വര്‍ഷം വ്യര്‍ഥമായി എന്നത് സത്യമാണ്.  പിന്നീടെന്നെങ്കിലും അദ്ദേഹം സംഗീത ജീവിതം ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി നാടിനെയും അവനവനെയും രക്ഷിച്ചിരിയ്ക്കാം.  അറിയില്ല.

ഈ അടുത്ത കാലത്ത് ഏകദേശം ഇതേ രൂപത്തിലുള്ള ഒരു സാഹിത്യകാരനേയും കാണാനിടയായി.  അതീവ ഗൌരവമായി എന്തൊക്കെയോ എഴുതിക്കൂട്ടിക്കൊണ്ടിരിയ്ക്കുന്ന അദ്ദേഹം സമൂഹം തന്‍റെ സൃഷ്ടികളെ കാത്തിരിയ്ക്കുന്നതായി മൂഢസ്വപ്നം കാണുന്നില്ലെങ്കില്‍ അദ്ദേഹത്തിന് നല്ലത്.

കാരണം മറ്റൊന്നും അല്ല .... ജീവിയ്ക്കാനൊക്കെ നല്ല ബുദ്ധിമുട്ടാ ഇക്കാലത്ത്.  സാധങ്ങള്‍ക്കൊക്കെ എന്താ വെല?



Monday, January 27, 2014

കേണല്‍ സഞ്ജീവ് മേനോന്‍ പട്ടാളത്തില്‍ നിന്ന്‍ പിരിഞ്ഞ് നാട്ടിലേക്ക് വരുകയാണ്.  ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമൊക്കെ ഇന്ത്യയെ രക്ഷിച്ച അദ്ദേഹം അടുത്ത മാസം മുതല്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപഹയനാണ്...ക്ഷമിയ്ക്കണം, പകനാണ്.

റെയില്‍ വേയുടെ പാര്‍സല്‍ നിയമത്തില്‍ ചെറിയൊരു ഭേദഗതി വരുത്താന്‍ ശ്രീ സഞ്ജീവ് മേനോന്‍ കാരണമായി.  ഒരു ഗാഡ് ആണ് അദ്ദേഹത്തെ സഹായിച്ചത്.

മിലിട്ടറിയില്‍ നിന്ന്‍ അടുത്തൂണ്‍ പറ്റി തന്‍റെ ഭാര്യയും താനും വിമാനം കയറുന്നതിനു മുന്പ് തന്‍റെ ജംഗമ വസ്തുക്കള്‍ അദ്ദേഹം തീവണ്ടിയില്‍ കയറ്റി  അയച്ചു.  ജംഗമ വസ്തുക്കളില്‍ ഒരു നായയും ഉണ്ടായിരുന്നു.  ജര്‍മന്‍ നായ.  ഷെപ്പേര്‍ഡ്.  ഭയങ്കരന്‍.  ഉണ്ട ചോറിനും ഉണ്ണാന്‍ പോകുന്ന ചോറിനും നന്ദിയുള്ളവന്‍.  മേനോനെയും ശ്രീമതിയേയും അല്ലാതെ ഈ ലോകത്ത് എല്ലാവരെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നവന്‍.

പ്ലാററ് ഫാറത്തില്‍ വെച്ച്മ ശ്രീമതി സഞ്ജീവ് മേനോന്‍ തന്‍റെ പ്രധാന ജംഗമ വസ്തുവിനെ തൊട്ട് തലോടി ഒരു ഡയലോഗ് പറഞ്ഞു...."നാലൂസല്ലഡാ ള്ളൂ...നീ അവടെത്തുമ്പോ ഞാന്‍ അവടണ്ടാവൂലോ...."
അവന്‍ തറവാടിയായിരുന്നു.  അനുസരണയുടെ വാല്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഉത്സാഹവാനായി അവന്‍ കൂട്ടിനുള്ളില്‍ കയറി.  മറ്റ് ജംഗമങ്ങളോടൊപ്പം.

വണ്ടി വിട്ടു.  മേനോനും ശ്രീമതിയും തിരിച്ച് പോയി.  പോകുമ്പോള്‍ ശ്രീമതിയുടെ കണ്‍കോണ്‌കളില്‍ ഒരു ചെറിയ വിരഹ നനവ്.  കേണലിന്‍റെ കണ്കള്‍ നനയാന്‍ പാടില്ല.  അതിനാല്‍ നനഞ്ഞില്ല.

പാര്‍സല്‍ വാനിന്‍റെ ഇരുട്ടില്‍ കൂട്ടിനുള്ളില്‍ അവനിരുന്നു.  ഒന്നും കാണുന്നില്ല.  ആട്ടം മാത്രം.  സംശയത്തിന്‍റെ മുള്‍മുനയ്ക്ക് വല്ല വഴിയുമുണ്ടോ എന്ന്‍ അവന്‍ ഇരുട്ടിലൂടെ നോക്കി.  ഇല്ല, ഒന്നും ഇല്ല.  എല്ലാം തന്നെപ്പോലെ ആടുന്നു.

നേരം പോകാനായി അവന്‍ തന്‍റെ മുന്നില്‍ നിരത്തിയിട്ടിരുന്ന ബിസ്കറ്റുകള്‍ കടിച്ചു.  ഒടുവില്‍ അതും മടുത്തു.  മുന്‍ കാലുകള്‍ നീട്ടി അവയില്‍ തല വെച്ച് കിടന്നു.  വണ്ടിയുടെ ആട്ടം നില്‍ക്കുമ്പോളൊക്കെ സംശയം തലയില്‍ കയറി മതി വരുവോളം കുരച്ചു.  പാര്‍സല്‍ പെട്ടിയെ അവന്‍റെ കുര പ്രകമ്പനം കൊള്ളിച്ചുവെങ്കിലും ആ പ്രകമ്പനങ്ങള്‍ പുറത്ത് പോയില്ല.  രാഷ്ട്രീയക്കാരുടെ പല്ലവിയായ ചായക്കോപ്പയിലെ കൊടുങ്കാറ്റായി.

ദിവസം രണ്ട് കഴിഞ്ഞു.  ജര്‍മന്‍ നിന്നും കിടന്നും മണത്തും കുരച്ചും ഇരുട്ടില്‍ കഴിച്ച് കൂട്ടി.

വളരെ അപ്രതീക്ഷിതമായി ജര്‍മന്റെ മുഖത്തേയ്ക്ക് ഒരു സൂര്യപ്രകാശം.  പാര്‍സല്‍ പെട്ടിയുടെ പാതി തുറന്ന വാതില്‍ കണ്ടതും ജര്‍മന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.  തനിയ്ക്ക് വേണ്ടി തുറന്നത് തന്നെ എന്നുറപ്പിച്ച് പുറത്തേയ്ക്ക് ഒരു ചാട്ടം....ആരെയും കാത്ത് നില്‍ക്കാതെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരോട്ടം. യാത്രക്കാരുടെ അങ്കലാപ്പിനെ വക വെയ്ക്കാതെ നിമിഷാര്‍ദ്ധത്തില്‍ ജര്‍മന്‍ കഴുത്തില്‍ ചുറ്റിയ ചങ്ങലയോടെ സ്റ്റേഷന്‍റെ പുറത്തെത്തി, തനിയ്ക്ക് ശരിയെന്ന്‍ തോന്നിയ വഴിയിലൂടെ അപ്രത്യക്ഷനായി.

ഈ കാഴ്ചകള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനേ പെട്ടിയുടെയും അതിലടങ്ങിയ ജംഗമങ്ങളുടെയും ഉത്തരവാദിത്തമുള്ള ഗാഡിനു കഴിഞ്ഞുള്ളൂ.   വണ്ടി ഓരോരോ സ്റ്റേഷനിലെത്തുമ്പോള്‍ പാര്‍സല്‍ പെട്ടിയിലെ ജംഗമങ്ങളുടെ ലീസ്റ്റ് നോക്കി അതാത് സ്റ്റേഷനുകളില്‍ ഇറക്കേണ്ടവ ഇറക്കി പാര്‍സല്‍ ആപ്പീസുകാരെ കൃത്യമായി എല്പിയ്ക്കലും ഗാഡിന്‍റെ ഉത്തരവാദിത്വമത്രേ.  വെറുതെ പീപ്പി വിളിച്ച് പച്ചക്കൊടീം കാണിച്ച് ഇരുന്നാല്‍ മാത്രം പോരാ പോലും.

തന്‍റെ ഉത്തരവാദിത്തത്തില്‍ പെട്ട ഒരു ജംഗമമാണ് പാതി തുറന്ന വാതിലിനുള്ളിലൂടെ അതി വിദഗ്ദ്ധമായി പുറത്ത് ചാടി തോന്നിയ വഴിയ്ക്ക് പലായനം ചെയ്തത്.

ഇനി എന്ത് ചെയ്യും?

അദ്ദേഹം ലീസ്റ്റ് നോക്കി.  കേണല്‍ സഞ്ജീവ് മേനോന്‍.  പേര് കണ്ടതും ഗാഡദ്ദ്യെത്തിന് ചെറിയൊരു മൂത്രശങ്ക.  ജോലി പോയാല്‍ പോട്ടെ.  ജനിച്ച് ഇത്ര കാലത്തിനിടെ തോക്ക് നേരില്‍ കണ്ടിട്ടില്ല.  ഇന്നത് കാണണ്ടി വരും.

ഗാഡ് വാച്ച് നോക്കി.  അടുത്ത സ്റ്റേഷന്‍ ആണെങ്കിലും ഇനിയും രണ്ട് മണിക്കൂര്‍ യാത്രയുണ്ട്.  ഒന്നുകില്‍ ഇവിടെത്തന്നെ രാജിക്കത്തെഴുതി കൊടുത്ത് ബസ് മാര്‍ഗം വീട്ടിലെത്തുക.  ജീവന്‍ രക്ഷിയ്ക്കാമല്ലോ.  അല്ലെങ്കില്‍ ഒരു പോംവഴി കണ്ടെത്തുക.

പ്രശ്നകലുഷിതമായ ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് ദൈവത്തെ ഓര്‍മ വരുമല്ലോ.   ഗാഡിന് ജോര്‍ജിനെ ഓര്‍മ വന്നു.

ഗാഡ് വിറയ്ക്കുന്ന കയ്യോടെ മൊബൈല്‍ എടുത്തു.  ജോര്‍ജിന്റെ നമ്പര്‍ അടിച്ചു.  ജോര്‍ജ് ഡ്യൂട്ടിയിലാവണമേ എന്ന പ്രാര്‍ത്ഥനയോടെ.

"ഹെലോ...ജോര്‍ജല്ലേ... ...നീയിപ്പോ ഡ്യൂട്ടീലാണോ?....ഹാവൂ സമാധാനം.  ഒരു അബദ്ധം പറ്റിപ്പോയെഡാ......ഒരു നായ പാര്‍സല്‍ ണ്ടാര്‍ന്നുഡാ, അത് ചാടിപ്പോയെടാ....ചങ്ങല എങ്ങനെ ഊരീന്നൊന്നും അറിയില്ല...സംഗതി പോയി.  ഇനി എന്ത് ചെയ്യും?....ശരി....ശരി...ശരി...."

ഗാഡ് ഫോണ്‍ കട്ട് ചെയ്യാതെ ലീസ്റ്റ് നോക്കി.  വീണ്ടും ഫോണില്‍...."ആഷ് കളര്‍....അതെ....ശരി...ശരി..."

ഗാഡ് എഞ്ചിന്‍ ഭാഗത്തേയ്ക്ക് നോക്കി. പച്ച.  വേഗം കയറി പച്ചക്കൊടി എടുത്ത് വീശിക്കാണിച്ചു.  വണ്ടി മെല്ലെ നീങ്ങി.

എന്താണാവോ ജോര്‍ജിന്റെ പരിപാടി?  എന്തിനാണാവോ നായയുടെ നിറം ചോദിച്ചത്?  പ്രതിസന്ധി ഘട്ടങ്ങളെ പുല്ലു പോലെ തരണം ചെയ്യാന്‍ മിടുക്കനാണ്.  ഇതത്ര എളുപ്പമാവില്ല.

പെട്ടെന്ന്‍ ഗാഡിന്‍റെ ഫോണ്‍ അടിച്ചു.  ജോര്‍ജ്.

"ഹലോ..അതെ....ശരി...ഏതോ വിദേശ നായയാ...അതെ, ആഷ് കളര്‍....അതെങ്ങനെയാടാ ശര്യാവുന്നത്?...ശരി....ഇല്ല....പക്ഷെ കേണല്‍...ശരി...ശരി...."

ആഷ് കളറിലുള്ള ഒരു നായയുമായി പാര്‍സല്‍ പെട്ടിയുടെ അടുത്തേയ്ക്ക് പോര്‍ടര്‍ ഭാര്‍ഗവേട്ടന്‍ വരും...ലീസ്റ്റില്‍ ആഷ് കളര്‍ നായ എന്നല്ലേ ഉള്ളു...ബ്രീഡില്ലല്ലോ...ഇതാണ് ജോര്‍ജിന്റെ പ്ലാന്‍...ജോര്‍ജ് ആ ഭാഗത്ത് വരില്ല...

ഗാഡിന്‍റെ മനസ്സില്‍ കേണലിന്‍റെ വെടിയുണ്ടകള്‍ ചീറിക്കളിച്ചു.  ഇടയ്ക്കിടെ വെള്ളം കുടിച്ചു ഗാഡ്. നല്ല കാറ്റ്...പക്ഷെ ഗാഡ് റൂമാലെടുത്ത് മുഖത്തെ വിയര്‍പ് തുടച്ചു, ഇടയ്ക്കിടെ.  ഒടുവില്‍ ഗാഡിന്‍റെ മുഖത്ത് ഒരു നിശ്ചയ ഭാവം...ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവന്റെ....

വണ്ടിയുടെ വേഗത കുറഞ്ഞു തുടങ്ങി.  ഗാഡിന്‍റെ ഹൃദയമിടിപ്പ് കൂടിയും തുടങ്ങി.  കാര്യത്തോടടുക്കും തോറും മുഖത്തെ നിശ്ചയദാര്‍ഢ്യം അപ്രത്യക്ഷമായിത്തുടങ്ങി.

ദൂരെ നിന്ന്‍ തന്നെ ഗാഡ് കണ്ടു.  പ്ലാട്ഫാറത്തിന്‍റെ ഇങ്ങേ അറ്റത്ത് ഒരു നീല ഷര്‍ട് കാരന്‍.  കൈയ്യിലൊരു ചങ്ങല.  ചങ്ങലയുടെ അറ്റത്ത് ഒരു ചാരനിറക്കാരനും.

ഗാഡ്/പാര്‍സല്‍ പെട്ടി കൃത്യമായി നിന്നു, ഭാര്‍ഗവേട്ടന്‍ ഓടി വന്നു, ചങ്ങലയുടെ അറ്റത്ത് അവശനായ ഒരു ചൊക്ലിപ്പട്ടി...ചാര നിറം.  ഭാര്‍ഗവേട്ടന്‍ ഓടി പാര്‍സല്‍ വാനിന്‍റെ ഉള്ളിലേയ്ക്ക് നായയേയും കൊണ്ട് കയറി.  പെട്ടെന്ന്‍ തന്നെ ഭാര്‍ഗവേട്ടന്‍ മാത്രം പുറത്ത് വന്നു.

ഗാഡിന്റെ അടുത്ത് വന്ന്‍ ചെവിയില്‍ പറഞ്ഞു.

"ജോര്‍ജ് സാര്‍ ഒരു നായിനെ പിടിച്ച് പെട്ടിയില്‍ കയറ്റി കെട്ടിടാന്‍ പറഞ്ഞു.  ഈ കത്ത് സാറിനെ എല്പിയ്ക്കാനും പറഞ്ഞു."

ഒരു പേപ്പര്‍ ഗാഡ് വശം കൊടുത്ത് ഭാര്‍ഗവന്‍ സ്ഥലം വിട്ടു.

നീ പേടിയ്ക്കണ്ട.  പാര്‍സല്‍ പട്ടികയിലുള്ള എല്ലാ സാധനങ്ങളും, ചാര നിറത്തിലുള്ള നായയടക്കം, നീ ഭദ്രമായി ഈ സ്റ്റേഷനില്‍ ഇറക്കിയിരിയ്ക്കുന്നു.  നായയുടെ ജന്മസ്ഥലം ഏതാന്ന്‍ നിനക്കെങ്ങനെ അറിയും?  ലീസ്റ്റില്‍ നിറം മാത്രമല്ലേ എഴുതിയിട്ടുള്ളൂ?  ഞാന്‍ അങ്ങോട്ട് വരുന്നില്ല.  സഹപ്രവര്‍ത്തകനായ ഒരു സുഹൃത്തിന്‍റെ നെഞ്ചില്‍  വെടിയുണ്ട കയറുന്നത് കാണാന്‍ എനിയ്ക്ക് തീരെ താല്‍പര്യമില്ല.

കാലമാടന്‍...ഗാഡ് മനസ്സില്‍ പ്രാകി.

സ്ഥലം പാര്‍സല്‍ സ്റാഫ് വന്നു.  ലിസ്റ്റ് നോക്കി സാധനങ്ങളിറക്കി.  എല്ലാം കൃത്യം. ചാര നിറത്തിലുള്ള  ചാവാളിയെ തല്‍ക്കാലം പ്ലാറ്റ്ഫാറത്തിലെ ഒരു ബഞ്ചിന്റെ കാലില്‍ കെട്ടിയിട്ടു.   ജീവിതത്തില്‍ ആദ്യമായിട്ടാവും പാവത്തിനിങ്ങനെ ഒരു അനുഭവം.  തീറ്റയൊന്നുമില്ലെങ്കിലും സുഖമായി തെണ്ടി നടക്കാമായിരുന്നു.

സിഗ്നല്‍ പച്ചയായപ്പോള്‍ ഗാഡ് ചിരിച്ചു.  സകല ശക്തിയുമാവാഹിച്ച് നീളത്തില്‍ പീപ്പിയൂതി.  ജീവന്‍ തിരിച്ച് കിട്ടിയതിന്‍റെ ആഹ്ലാദം പച്ചക്കൊടി വാനിലേയ്ക്കുയര്‍ത്തി വീശി പ്രകടിപ്പിച്ചു.  കേണല്‍ വരുന്നതിനു മുന്‍പേ ഗാഡിനേയും കൊണ്ട് വണ്ടി നീങ്ങി.

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗാഡിനെ അധികാരി വിളിച്ച് വരുത്തി ഒരു കവര്‍ കൊടുത്തു.  ഗാഡ് കവര്‍ തുറന്ന്‍ വായിച്ചു.

"വിമുക്ത കേണല്‍ സര്‍ സഞ്ജീവ് മേനോന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കെതിരെ നടപടി എടുക്കാതിരിയ്ക്കാന്‍ വല്ല കാരണവും ഉണ്ടെങ്കില്‍ ആയത് ഒരാഴ്ചയ്ക്കകം ബോധിപ്പിയ്ക്കാത്ത പക്ഷം താങ്കള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുന്നതാണ്.  പരാതിക്കാരന്‍റെ പരാതിയുടെ പകര്‍പ് ഇതോടൊപ്പം."

പരാതി: പട്ടാളത്തില്‍ നിന്നും കേണല്‍ പദവിയില്‍ വിരമിച്ച് നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ എന്‍റെ ജംഗമ വസ്തുക്കളെല്ലാം ഞാന്‍ ഇത്രം തിയ്യതി ഇന്ന വണ്ടിയിലെ പാര്‍സല്‍ പെട്ടിയില്‍ അയയ്ക്കുകയുണ്ടായി.  അതില്‍ എന്‍റെയും കുടുംബത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ജോണി എന്ന ജര്‍മന്‍ നായയും ഉണ്ടായിരുന്നു.  ആശ്ചര്യമെന്നു പറയട്ടെ, ആ നായയ്ക്ക് പകരം എനിയ്ക്ക് ഡെലിവറി കിട്ടിയത് നമ്മുടെയൊക്കെ റോടുകളില്‍ ധാരാളമായി കണ്ടു വരുന്ന ഒരു തെരുവ് നായയെയാണ്.  ദീര്‍ഘകാലം നമ്മുടെ നാടിന്‍റെ അതിരുകള്‍ കാത്ത ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ എന്നോടും എന്‍റെ കുടുംബത്തോടും റെയില്‍വേ ചെയ്ത ഈ അവഹേളനം സഹിയ്ക്കാവുന്നതിലും അപ്പുറത്താണ്.  ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി എടുക്കാത്ത പക്ഷം ഞാന്‍ മാനഹാനിയ്ക്ക് റെയില്‍വേയ്ക്കെതിരെ കേസിന് പോകുന്നതാണ്.

ഗാഡ് ജോര്‍ജിനെ ഫോണില്‍ വിളിച്ച് ഒരു മിനിറ്റ് സംസാരിച്ചതിനു ശേഷം ഒരു വലിയ വെള്ളക്കടലാസ് സംഘടിപ്പിച്ച് അപ്പോള്‍ തന്നെ ബോധിപ്പിയ്ക്കാനുള്ള കാരണം കാണിയ്ക്കല്‍  മറുപടി എഴുതി.

"കാര്യാലയത്തില്‍ നിന്നും എനിയ്ക്ക് ലഭിച്ച കാരണം കാണിയ്ക്കല്‍ നോട്ടിസിനു മറുപടിയായി താഴെ കാണുന്ന വരികള്‍ ബോധിപ്പിയ്ക്കട്ടെ.  വിമുക്ത കേണല്‍ ശ്രീ സഞ്ജീവ് മേനോന്‍ പാര്‍സല്‍ പെട്ടിയില്‍ അയച്ച നായ ലീസ്റ്റില്‍ പറഞ്ഞ പ്രകാരം ചാര നിറത്തിലുള്ള നായയായിരുന്നു.  ആ നായയെ യാതൊരു കേടുപാടും കൂടാതെ മറ്റ് സാധനങ്ങള്‍ക്കൊപ്പം കൃത്യമായി എത്തിച്ചിട്ടുണ്ട്.  എന്‍റെ ജോലി കൃത്യമായി ചെയ്തു എന്ന്‍ അന്നേ ദിവസത്തെ പാര്‍സല്‍ ആപ്പീസ് റിക്കാഡ് പരിശോധിച്ചാലും മനസ്സിലാക്കാവുന്നതാണ്.  ആയതിനാല്‍ എനിയ്ക്കെതിരെയുള്ള നോട്ടീസ് പിന്‍ വലിയ്ക്കണം എന്ന്‍ താഴ്മയായി അപേക്ഷിയ്ക്കുന്നു."

രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വേയുടെ പാര്‍സല്‍ നിയമത്തില്‍ താഴെ കാണുന്ന രൂപത്തില്‍  ഒരു ചെറിയ ഭേദഗതി വന്നു:

"Any passenger who transport a dog through Railway Parcel Service should mention the breed of the dog so transported, failing which the Railway will deliver any dog, which may include even stray dog or panchayat dog and no complaint of any sort from any person will be entertained in this regard  by the Indian Railways"















Saturday, January 25, 2014

തീവണ്ടിയില്‍ കയറി, ബര്‍തൊക്കെ കണ്ടു പിടിച്ചു. സഞ്ചി ബര്‍ത്തിന്‍റെ ഒരു മൂലയ്ക്ക് വെച്ചു. സമയം നോക്കി. ഹാവൂ. വണ്ടി പുറപ്പെടാന്‍ ഇനിയുമുണ്ടല്ലോ അര മണിക്കൂര്‍. എന്തിനനാവശ്യമായി പരിഭ്രമിച്ചു ഞാന്‍? പരിഭ്രമം പരമ്പരാഗതമായ ഒരു കൂടപ്പിറപ്പയതിനാലായിരിയ്ക്കാം എന്ന്‍ സമാധാനിച്ചു. 
ടി.ടി വന്ന്‍ വിശ്വാസ്യത ബോധിപ്പിച്ചാല്‍ കിടന്നുറങ്ങം. അത് വരെ പ്ലാറ്റ്ഫാറക്കാഴ്ചകള്‍ കാണുക തന്നെ. 
സഞ്ചിയും തൂക്കി പരിഭ്രമിച്ച് നെട്ടോട്ടമോടുന്ന ആളുകളെ കാണുമ്പോള്‍ ഒരു രസം. ആ രസത്തിന്റെ പിന്നില്‍ നമ്മുടെ പ്രശ്നം തീര്‍ന്നല്ലോ എന്ന ആശ്വാസം അല്ലേ എന്ന്‍ ചോദിച്ചാല്‍ സത്യം അത് തന്നെയാണ്. പക്ഷെ ആര് സമ്മതിയ്ക്കും?
ഒരു ചായ കുടിയ്ക്കണോ? വേണ്ട. രാത്രി ഉറക്കം വന്നില്ലെങ്കിലോ?
വണ്ടി രാവിലെ നാലരയ്ക്ക് പാലക്കാട്ടെത്തും. അതിനു മുന്പ് സ്വല്പം ഉറങ്ങിയില്ലെങ്കില്‍ പ്രശ്നമാവും. നാളെ ആപ്പിസില്‍ പോകണ്ടതല്ലേ.
റെയില്‍ നിയമത്താല്‍ അനുവദിയ്ക്കപ്പെട്ട ചുരുങ്ങിയ വേഗതയില്‍ പ്ലാറ്റ് ഫാറത്തില്‍ വെറുതെ ഉലാത്തി. മൂന്നാം ഉലാത്തലിന്റെ തിരിച്ച് വരവില്‍ പുറത്തൊരടി. ഝടുതിയില്‍ തിരിഞ്ഞ് നോക്കി.
ടി.ടി... ഭയങ്കരനായ ടി.ടി.
കോട്, റ്റൈ, കണ്ണട, ക്രൂരത, അവിശ്വാസത, സംശയത...
പോക്കറ്റില്‍ കയ്യിട്ട് ടിക്കറ്റ് പരതുന്നതിനിടെ ഭയങ്കരനായ ടി.ടി യുടെ വാക്കുകള്‍...
"ടിക്കറ്റ് ഒക്കെ പിന്നെ നോക്കാടാ. നീയിപ്പൊ എവിട്യാണ്ടാ?"
ചെറുതായൊന്ന്‍ അന്തം വിട്ടു. എങ്കിലും വിട്ടതായി ഭാവിച്ചില്ല. ടിക്കറ്റുണ്ടല്ലോ. അതും ഇ ടിക്കറ്റ്. പഴയ ഒരു ഐ.ഡി യും ഉണ്ട്.
"ഔ, ഞാന്‍ സുന്യാണ്ടാ ..ഗെന്താണ്ടാ? മനസ്സ്ലായില്ല്യെ നിയ്ക്ക്?"
പോക്കറ്റില്‍ പരതിക്കൊണ്ടിരുന്ന കൈ പുറത്തെടുത്തു. ടി.ടിയുടെ മുഖത്തേയ്ക്ക് ആഴ്ന്ന്‍ നോക്കി. അതെ. അവന്‍ തന്നെ, സുനി.
സുനി എന്‍റെ മുഖത്തേയ്ക്കും ഞാന്‍ അവന്‍റെ മുഖത്തേയ്ക്കും നോക്കി നിന്നു സ്വല്പ നേരം.  പ്രശ്ചന്ന വേഷ മത്സരത്തിനു വേഷം കേട്ടിയവനെപ്പോലെയായിരുന്നു അവന്‍റെ നില്‍പ്പ്.  സ്കുള്‍ കാലത്ത് അവതരിപ്പിച്ച ടാബ്ലോയും ഓര്‍മ വന്നു.

"ന്നാലും നീ എന്നെ മനസ്സിലാക്കാന്‍ എത്ര സമയാണ്ടാ എടുത്തത്?  ഞാന്‍ നെന്നെ പിന്ന്‍ന്ന്‍ കണ്ടപ്പൊ തന്നെ മനസ്സിലാക്കി.  അതാണ്ടാ സ്നേഗം.  വെള്ളക്കൂറെ.."
വര്‍ഷങ്ങള്‍ പോയതൊന്നും അവനൊരു പ്രശ്നമല്ലെന്ന്‍ തോന്നി.  ദൈവം ഈ സധുവിനെന്തിനിങ്ങനെ ഒരു ക്രൂരതയുടെ വേഷം നല്‍കി?
"കുന്തം മിണ്‌ങ്ങി നിക്കാതെ എന്തെങ്കിലും പറയെടാ..എനിയ്ക്കീ വണ്ടീലാണ്ടാ ഡ്യൂടി.  വണ്ടി ഇപ്പ പുഗ്ഗുടാ"
എന്നെ പാലക്കാടെത്തിയ്ക്കാന്‍ വിതുമ്പി നില്‍ക്കുന്ന വണ്ടിയെ ചൂണ്ടി സുനി ധൃതി പിടിച്ചു.
"ഞാനും അതിലാ."
"അങ്ങന്യോ?  ശരി...അപ്പൊ നീ കേറിക്കൊ.  ഞാന്‍ പരിശോധന കഴിഞ്ഞ് നിന്‍റെ സീറ്റില്‍ വരാം.  എതാ നമ്പറ്? "
ഞാന്‍ എന്‍റെ നമ്പര്‍ പറഞ്ഞു.
സുനി നടന്ന്‍ അപ്പുറത്തെ ഒരു പെട്ടിയില്‍ കയറി.  ഞാന്‍ അവന്‍റെ നടത്തം ശ്രദ്ധിച്ചു.  അതേ നടത്തം.  രൂപവും ഭാവവും മാറിയ പഴയ സുനി.
വണ്ടിയ്ക്കുള്ളില്‍ സൈഡ് ലോവര്‍ ബര്‍ത്തില്‍ അവനെinയും കാത്ത് കിടക്കുമ്പോള്‍ എന്‍റെ മനസ്സ് മുപ്പത് വര്‍ഷത്തിലേറെ പുറകിലെത്തി.
ആനി ടീച്ചര്‍ ബയോളജി പറഞ്ഞു തരുമ്പോള്‍ ഞാനും ഇവനും സുലൈമാനും രാജുവും പിന്‍ ബഞ്ചിലിരുന്ന്‍.....ഞാന്‍ അറിയാതെ ചിരിച്ചു.  ഇടത് വശത്തെ ബര്‍ത്തുകളിലേയ്ക്ക് നോക്കി. ഇല്ല, ചിരിയ്ക്കുന്നത് ആരും കണ്ടില്ല.
എന്‍റെ ചിന്തകളെ കാത്ത് നില്‍ക്കാതെ വണ്ടി വിടാന്‍ തുടങ്ങിയത് നിഴല്‍ നീക്കത്തില്‍ ഞാനറിഞ്ഞു.
ഒന്ന്‍ മയങ്ങി എന്ന്‍ തോന്നുന്നു.  വീണ്ടും ഒരു തട്ട്.
"ഔ, ഗെന്താണ്ടാ? ഞാന്‍ വരാന്ന്‍ പറഞ്ഞതല്ലടാ? അപ്പ്ളയ്ക്കും നീ ഒറങ്ങ്യോ?"
ഗതകാല സ്മരണകളില്‍ നിന്ന്‍ ഒളിച്ചോടാന്‍ അനുവദിയ്ക്കാതെ സുനി നേരെ മുന്നില്‍.
ഞാന്‍ എണീട് കാല്‍ നീട്ടി ഇരന്നു.  ബര്‍ത്തിന്റെ അറ്റത്ത് എന്‍റെ കാല്‍ ചുവട്ടില്‍ അവനും.
"കൊറെ പറയാന്‍ ണ്ടഡാ....നീ വാടാ..."
അവന്‍ എണീററ് നടന്നു.  അനുസരണയുള്ള ആളെപ്പോലെ പിന്നാലെ ഞാനും.  അറ്റത്തെ സൈഡ്‌ ലോവറില്‍ അവനിരുന്നു.  അവന്‍റെ അടുത്ത് ഞാനും.
അവന്‍ ചാര്‍ട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.  ചാര്‍ട്ട് ഭദ്രമായി പെട്ടിയ്ക്കുള്ളില്‍ വെച്ചു.
"നീ ഇപ്പളും പഴേ പോലെത്തന്നെയല്ലേ?  എല്ലാം ഏര്‍പ്പാടാക്കീട്ടുണ്ടഡാ.."
ഞാനാകെ അന്തം വിട്ടു.  എന്താണാവോ ഏര്‍പ്പാട്?
"എന്തേര്‍പ്പാട്?  എന്ത് പഴേ പോലെത്തന്നെ? നീ എന്താ ഉദ്ദേശിക്കുന്നത്?"
"അത് വിട്.  നമ്മടെ രാജൂം സുലൈമാനും ഒക്കെ എവിട്യാണ്ടാ?  നീ എയര്‍ ഫോഴ്സിന്ന്‍ വിട്ടോ?"
ഞാന്‍ പുറത്തെയ്ക്ക് നോക്കി.  വിളക്കുകളും വെളിച്ചങ്ങളും പുറകോട്ട് പായുന്നു.
എന്താ ഇപ്പൊ ഇവനോട് പറയുക?
ഒരു പാന്‍ട്രിക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്ന്‍ നിന്നു.  രണ്ട് കുപ്പി വെള്ളവും രണ്ട് പൊതിയും സുനിയെ ഏല്പിച്ചു.  ഭവ്യതയോടെ കമാന്നൊരക്ഷരം ഉരിയാടാതെ തിരിച്ച് പോയി.
"പൊതീല് ബ്രെഡ്‌ ഓംലറ്റ്...കുപ്പീല് എന്താന്ന്‍ നിയ്ക്കറിയാലോ.  എല്ലാം ഏര്‍പ്പാടാ ...മിക്സിങ്ങാ ...നീയങ്ങനേ ടോയലററ് പോയി അടിച്ചിട്ട് വാ...നീ വന്നിട്ട് ഞാന്‍ പുഗ്ഗാ....പിന്നെ നമ്മക്ക് വര്‍ത്താനം പറയാ."
എതിര്‍പ്പുകളും തടസ്സ വാദങ്ങളും ഒഴിവാവാനുള്ള ശ്രമങ്ങളും  വിലപ്പോയില്ല.  രാവിലെ നാലരയ്ക്ക് പാലക്കാട്ട് എന്നെ ഇറക്കി വിടാമെന്ന വ്യവസ്ഥയില്‍ ഞാന്‍ എന്‍റെ ബര്‍ത്തില്‍ വന്ന്‍ കിടന്നു.
പിന്നീടുള്ള സംഭവം പൊത്തനൂര്‍ സ്റ്റേഷനിലാണ്.
സംഭവം ഇതാണ്.
ഞാന്‍ സുനിയെ ചീത്ത പറയുന്നു.  പാലക്കാട് എത്തിയിട്ട് വിളിയ്ക്കാത്തതിന്.
സുനി തല താത്തി നിന്ന്‍ മറുപടി പറയുന്നു.
"ഡാ..എന്‍റെ പ്രശ്നം അതല്ലടാ...ഞാന്‍ പാലക്കാട്ട് എറക്കി വിട്ടവന്‍ ഒരു സാധു ആയാ മത്യായിരുന്നൂ ഡാ...അല്ലെങ്കി എന്‍റെ ജോലി പുവ്വുഡാ"



Wednesday, January 22, 2014

അങ്ങനെ ഒരു നാള്‍ ഞാന്‍ ചെന്നയില്‍ ചെന്നു. ക്രോം പെട്ടിലുള്ള എന്റെ അനിയന്റെ വീട്ടില്‍ ഒരു രണ്ട് ദിവസം ഉണ്ട് പാര്‍ക്കാനായി. 
അതിരാവിലെയാണ് ചെന്നയില്‍ എത്തിയത്. അനിയന്‍ കാറില്‍ വന്ന് എന്നെ സ്റ്റേഷനില്‍ നിന്ന് പൊക്കി ക്രോം പെട്ടിലെ വീട്ടില്‍ കൊണ്ട് വെച്ചു.
അവന്റെ സമയമായപ്പോള്‍ അവന്‍ ജോലിയ്ക്ക് പോയി, കാറുമെടുത്ത്. പിന്നെ ഞാനും അനിയന്റെ ഭാര്യയും രണ്ട് വയസ്സുകാരി മകളും മാത്രമായി. കുറച്ച് നേരം മകളെ കളിപ്പിച്ചു. അനിയത്തിയുമായി കുടുംബകാര്യങ്ങളൊക്കെ പറഞ്ഞു.
കുറെ കഴിഞ്ഞപ്പോള്‍ ജന്മ സ്വഭാവ ഫലമായി ബോറടിയ്ക്കാന്‍ തുടങ്ങി. ഒരേ സ്ഥലത്ത് അധികനേരം ഇരിയ്ക്കുന്ന സ്വഭാവം ജന്മനാ ഇല്ല.
അനിയന്റെ വീട്ടിലാണെങ്കിലോ മറ്റൊരു വാഹനം എന്നെ മാടി മാടി വിളിയ്ക്കുന്നു. ഒരു ബജാജ് പള്‍സര്‍.
വണ്ടിയുടെ ചാവി തരൂ..ഞാന്‍ അനിയത്തിയോട് പറഞ്ഞു.
കേട്ടത് പാതി, കേള്‍ക്കാത്തത് പാതി, അവള്‍ ചാവി എടുത്ത് തന്നു. ആളെ ഒഴിവാക്കാനെന്ന പോലെ.
ഞാന്‍ വണ്ടിയുമായി പുറപ്പെട്ടു. അനിയന്‍ തന്ന കറുത്ത ബര്‍മൂടയും കറുത്ത ടീഷര്‍ട്ടുമായിരുന്നു എന്റെ വേഷം. വെയിലായതിനാല്‍ ഒരു കൂളിംഗ് ഗ്ലാസും എടുത്തിട്ടു, അതും അനിയന്റെ തന്നെ.
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം ഓസി.
വണ്ടി ഓടിച്ച് പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആധ്യാത്മികനായി. ശരിയാണ്. ഈ ലോകത്തിലുള്ളതൊന്നും നമ്മുടേതായിട്ടില്ല. ഒന്നുമില്ലാതെ ജനിയ്ക്കുന്നു. നമ്മുടേതെന്ന് കരുതുന്ന ഒന്നും മരിയ്ക്കുമ്പോള്‍ നാം കൊണ്ട് പോകുന്നുമില്ല.
ഒരു നാലഞ്ച് കിലോമീറ്റര്‍ പോയപ്പോള്‍ ഇടത് വശം വിമാനം പറന്നുയരുന്നത് കണ്ടു. ഞാന്‍ മനസ്സില്‍ മന്ത്രിച്ചു...ആ വിമാനം എന്റേതുമല്ല, അതിന്റെ ഉടമസ്ഥന്റേതുമല്ല, ആരുടേതുമല്ല. ഒരു വലിയ കാര്‍ എന്റെ പുറകില്‍ വന്ന് തുരുതുരാ ഹോണടിച്ചു. ഇടത് വശം മാറി വഴി മാറിക്കൊടുക്കുമ്പോള്‍ ഞാന്‍ അവനോടായി മനസ്സില്‍ പറഞ്ഞു. പൊക്കോടാ, പക്ഷെ ഒന്നോര്‍ത്തോ, ഈ കാറൊന്നും നീ കൊണ്ട് പോകില്ല അവസാന പോക്കില്‍.
ഇങ്ങനെ ഓരോ ചിന്തകളുമായി മുന്നേറിക്കൊണ്ടിരിയ്ക്കെ പെട്ടെന്ന് പോലീസ് ചെക്കിങ്ങ്. ഒരു ജീപ്പ് അഞ്ചെട്ട് പോലീസുകാര്‍.
എന്നെ തടുത്ത് നിര്‍ത്തി. ജീപ്പ് നില്‍ക്കുന്ന സ്ഥലം കടന്ന് ഒരഞ്ച്പത്ത് മീറ്ററിനപ്പുറമാണ് എന്റെ വണ്ടി നിന്നത്. കാരണം ഞാന്‍ ആധ്യാത്മിക ചിന്തയിലായിരുന്നല്ലൊ. എന്റെ ചിന്താശകലങ്ങള്‍ കാലുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു.
കോണ്‍സ്റ്റബിള്‍ പിന്നാലെ ഓടി വന്ന് എന്റേയും ഞാനിരിയ്ക്കുന്ന പള്‍സറിന്റേയും അടുത്തെത്തി.
ഏന്‍ഡാ ഇവളവ് അവസരം, ലൈസന്‍സും ആര്‍.സിയും എഡ് ഡാ എന്നായി കോണ്‍സ്റ്റബിള്‍.
ഞാന്‍ ആധ്യാത്മിക ചിന്ത വിട്ടു. ഭൂലോകത്തിലേയ്ക്ക് താണു.
പണ്ടൊരാള്‍ പറഞ്ഞത് കൊള്ളിയാന്‍ പോലെ എന്റെ തലയില്‍ മിന്നി. തമിഴ് പോലീസിനോട് ഇംഗ്ലീഷ് പറഞ്ഞാല്‍ രക്ഷപ്പെടാം.
ഞാന്‍ പറയാന്‍ തുടങ്ങി. സര്‍, ഐ ആം ആന്‍ ഔട് സ്റ്റേഷന്‍. ഐ ആം എ ചെന്നൈ ഈസ് അ ടൂര്‍, ബിസിനസ് ടുര്‍. മീറ്റിംഗ്, മീറ്റിംഗ്.
കോണ്‍സ്റ്റബിള്‍ ഒന്ന് പരുങ്ങി. എങ്കിലും സമചിത്തത കൈ വരുത്തി താഴ്മയോടെ ചോദിച്ചു.
സാര്‍, ലൈസന്‍സ്, ആര്‍സി സാര്‍?
ഞാന്‍ പറഞ്ഞു:
ഐ ആം അ ലൈസന്‍സ്, ബട് ലൈസന്‍സ് ഇസ് എ ഹൌസ്. ആര്‍.സി. ആള്‍സൊ ഈസ് എ ഹൌസ്.
പത്ത് മീറ്റര്‍ മാറി നില്‍ക്കുന്ന എസ്.ഐയോട് കോണ്‍സ്റ്റബിള്‍ ഉറക്കെ വിളിച്ച് ചോദിച്ചു.
സാര്‍, വെളിയൂര്‍ കാരരെ മാതിരി തെരിയ് ത്..ഇംഗ്ലീഷ് മട്ടും താന്‍ പേശ്ത്. വിട്ട് ടലാമാ സാര്‍?
എസ്.ഐ ഉച്ചത്തില്‍ തിരിച്ച് പറഞ്ഞു. വിട്ട്ട്...നമ്മളുക്കെതുക്ക് വമ്പ്?
അങ്ങനെ എന്നെ നിരുപാധികം വിട്ടയച്ചു.
ഈ കഥയുടെ ഗുണപാഠം: ക്രിത്യമായ വ്യാകരണത്തോട് കൂടി ആംഗലം പറഞ്ഞാല്‍ തമിഴ്നാട് പോലീസിന്റെ ലൈസന്‍സ് വേട്ടയില്‍ നിന്ന് രക്ഷപ്പെടാം.
അര്‍ദ്ധരാത്രിയോടടുത്ത് സൈക്കിളിന്റെ മുകളില്‍ റോക്കറ്റ് വേഗത്തില്‍ പട്ടണം വിടുന്ന ആ രണ്ട് ചെറുപ്പക്കാരെ കണ്ടില്ലേ?
അവരാരാണെന്നും അവര്‍ക്ക് പറ്റിയ അബദ്ധം എന്താണെന്നും അറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പറഞ്ഞ് തരുന്നതില്‍ എനിയ്ക്ക് വിരോധമൊന്നുമില്ല.
ഗ്രാമത്തിലെ പ്രമുഖ അമ്പലത്തിലെ ശാന്തിക്കാരന്‍ കൊച്ച് തിരുമേനിയാണ് ഒരാള്‍. മറ്റേയാള്‍ കൊച്ച് തിരുമേനിയുടെ സന്തത സഹചാരിയായ ഷണ്മുഖനും. ഷണ്മുഖന്‍ അതിരുമേനിയാണെങ്കിലും തിരുമേനീശൈലിയില്‍ ജീവിയ്ക്കുന്നവനാണ്.
അഅസസ്യം, അമദ്യം, അഅസാന്മാര്‍ഗികം....
ഒരേയൊരു നേരമ്പോക്ക് മാത്രമേ ഉള്ളൂ രണ്ട് പേര്‍ക്കും. ഇടയ്ക്കിടെ പട്ടണത്തില്‍ പോയി സെക്കന്‍ഡ് ഷോ സിനിമ കാണും. മാറി മാറി വരുന്ന എല്ലാ പടങ്ങളുമൊന്നും കാണില്ല. ചര്‍ച്ച നടത്തി ഈ പടം നല്ലതാവും എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിയ്ക്കും. അത് വന്നയുടനെ ആദ്യ ദിവസം തന്നെ രണ്ട് പേരും സൈക്കിളെടുത്ത് പുറപ്പെടും.
കൊച്ച് തിരുമേനി വൈകുന്നേരത്തെ പൂജയൊക്കെ കഴിഞ്ഞ് ഇല്ലത്ത് പോയി ഊണ് കഴിച്ച് സൈക്കിളെടുത്ത് ഗ്രാമ കവലയില്‍ എത്തും. ഷണ്മുഖന്‍ തന്റെ സൈക്കിളുമായി കവലയില്‍ നില്‍പ്പ്ണ്ടാവും. യേശുദാസന്റെ പഴയ ഏതെങ്കിലും ഭക്തിഗാനവും ചുണ്ടില്‍ നിറച്ച് കൊണ്ട്.
അങ്ങനെയിരിയ്ക്കെയാണ് പട്ടണത്തില്‍ അടുത്ത് വരാന്‍ പോകുന്ന സിനിമ ആറാം തമ്പുരാനാണെന്ന വിവരം ഷണ്മുഖന്‍ സൈക്കിളില്‍ പറന്നടിച്ച് വന്ന് കൊച്ച് തിരുമേനിയെ ബോധിപ്പിച്ചത്. കൊച്ച് തിരുമേനി ആഹ്ലാദാതിരേകത്താല്‍ തേവരെ മറന്ന് നിന്ന നില്‍പ്പിലൊരു ചാട്ടം ചാടി. പ്രസാദത്തട്ട് നിലത്ത് വീണെങ്കിലും ഭക്തജനത്തിരക്കില്ലാത്ത സമയമായതിനാല്‍ ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ഈ ആഹ്ലാദപ്രകടനം കാരണമായില്ല.
ആറാം തമ്പുരാന്‍ പട്ടണത്തിലെത്തിയ ആദ്യ ദിവസം. പെട്ടി എത്താന്‍ വൈകിയതിനാല്‍ ആദ്യത്തെ ഷോ സെക്കന്‍ഡ് ഷോയാണ്. പതിവ് രംഗങ്ങള്‍ അരങ്ങേറി. കവലയില്‍ നിന്ന് കൊച്ചന്‍ തിരുമേനിയും അതിരുമേനി ഷണ്മുഖനും അവരവരുടെ സൈക്കിളുകളില്‍ ആഹ്ലാദ ഭരിതരായി പട്ടണം ലാക്കാക്കി നീങ്ങി.
നേരം സ്വല്പം വൈകിയിരുന്നുവോ എന്ന സംശയത്താല്‍ സ്വല്പം ആഞ്ഞാണ് രണ്ട് പേരും ചവുട്ടി നീങ്ങിയത്.
തിരക്കുണ്ടായിരുന്നെങ്കിലും തേവരുടെ അനുഗ്രഹഫലമായി ടിക്കറ്റ് കിട്ടി. കൊച്ചനും ഷണ്മുഖനും ഉള്ളിലെത്തി.
സമാധാനം. സിനിമ തുടങ്ങിയിട്ടില്ല. ഏതോ ഒരു സോപ്പിന്റെ പരസ്യമാണ്. വല്ലാതെ മുന്നിലല്ലാതെ തന്നെ ഇരുവര്‍ക്കും സീറ്റ് കിട്ടി. സിനിമ തുടങ്ങാന്‍ സമയമുണ്ടല്ലൊ, രണ്ട് പേരും അമ്പല-ഈശ്വര കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരുന്നു.
സോപ്പിന്റെ പരസ്യം കഴിയുന്നില്ലല്ലൊ. ഇത്ര നേരമൊക്കെ പരസ്യമുണ്ടാവുമോ? സോപ്പിന്റെ പരസ്യത്തില്‍ പൊതുവെ കുളി മാത്രമല്ലേ ഉണ്ടാവൂ. ഇതതല്ലൊ. കുളിയ്ക്കുന്നു, മുറിയിലേയ്ക്ക് പോകുന്നു, തുണി മാറ്റുന്നു....
അയ്യൊ...ഷണ്മുഖന്‍ അബദ്ധം മണത്തു. കൊച്ചന്റെ ചെവിയില്‍ പറഞ്ഞു. തിരുമേനീ അബദ്ധം പറ്റിയോ എന്നൊരു സംശയം. ഇത് സോപ്പിന്റെ പരസ്യമല്ലെന്ന് തോന്നുന്നു...മറ്റൊരു പടമാ തിരുമേനീ..തിയേറ്റര്‍ മാറിയോ എന്നൊരു സംശയം.
വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിലെ കുളിയുടെ പ്രകാശത്തില്‍ തിരുമേനിക്കൊച്ചന്റെ മുഖം പരിഭ്രമത്താല്‍ വിവര്‍ണമാവുന്നതായി ഷണ്മുഖന് ബോധ്യപ്പെട്ടു.
ഷണ്മുഖന്‍ ഇപ്പുറത്തിരിയ്ക്കുന്ന ആളെ തോണ്ടി ചോദിച്ചു. നാസ് തിയേറ്ററില്‍ ആറാം തമ്പ്രാനാന്നാണല്ലൊ പരസ്യം. ഇത് വേറെ പടമാണല്ലൊ.
വെള്ളിത്തിരയില്‍ നിന്ന് കണ്ണെടുക്കാതെ ആ‍ മഹാനുഭാവന്‍ ഷണ്മുഖനോട് പറഞ്ഞു.
തീയേറ്ററൊക്കെ അതന്നെ, പരസ്യവും ശരി തന്നെ. പക്ഷെ പെട്ടി മാറിപ്പോയത്രെ. ഇത് കിന്നാരത്തുമ്പികളാ.
ഷണ്മുഖന്‍ മെല്ലെ തിരുമേനിയേയും കൂട്ടി എഴുന്നേറ്റു. സീറ്റുകള്‍ക്കിടയിലൂടെ തപ്പിപ്പിടിച്ച് പുറത്തേയ്ക്ക് കടക്കുന്നതിനിടെ പിന്നില്‍ നിന്ന് പരിചിതനായ ഏതോ ഒരു കലാസ്വാദകന്റെ ശബ്ദം.
എന്തിനാ ഷണ്മുഖാ കൊച്ച് തിരുമേന്യെ ഇങ്ക്ടൊക്ക് കൊണ്ടുവരുന്നേ...വല്ല സി.ഡിയൊറ്റെ സംഘടിപ്പിച്ച് കൊടുത്താപ്പോരേ?
ഈ സംഭവമാണ് ഇവരുടെ സൈക്കിളുകള്‍ക്ക് റോക്കറ്റ് വേഗം നല്‍കിയത്.
കവല എത്തിയ ഉടനെ കൊച്ചന്‍ ഷണ്മുഖനോട് പറഞ്ഞു.
അതെയ്, ആറാം തമ്പ്രാനായാലും ശരി ഏഴാം തമ്പ്രാനായാലും ശരി, നെന്റെ കൂടെ ഞാന്‍ ഞി സിനിമയ്ക്കില്ല്യ.
വളരെ പ്രതീക്ഷയോട് കൂടിയാണ് കനിമൊഴിയെ കാണാന്‍ പോയത്. കൂടെ എന്റെ ഭാര്യയും ഉണ്ടായിരുന്നു. 
അഞ്ചാറ് വര്‍ഷം മുമ്പ് ഞങ്ങള്‍ വാങ്ങിയ മൈക്രോ വേവ് ഓവന്‍ കേട് വന്നിട്ട് മൂന്നല് മാസമായി. നേരെയാക്കാം എന്ന ഉദ്ദേശത്തോടെ വേള്‍പൂളുകാരെ വിളിച്ചു. ഒരു വിദ്വാന്‍ വന്നു. സ്വിച്ചൊക്കെ ഓണ്‍ ചെയ്ത് നോക്കി, തല ചരിച്ചും വളച്ചും ഒക്കെ നോക്കിയതിനു ശേഷം അദ്ദേഹം വിധി പ്രഖ്യാപിച്ചു. 
നേരെയാക്കണമെങ്കില്‍ രണ്ടായിരത്തി മുന്നൂറ് രൂപ ചിലവ് വരുമെന്നും പറഞ്ഞു. എന്തോ ഒരു സാധനം മാറ്റണമത്രെ.
ശരി, എന്തോ ആവട്ടെ, നേരെയാക്കിത്തരൂ എന്ന് പറഞ്ഞു ഞാന്‍.
നാളെയോ മറ്റന്നാളോ മാറ്റേണ്ട സാധനവുമായി വരാം എന്ന് പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു. പിന്നെ പൊടി പോലുമില്ല കണ്ട് പിടിയ്ക്കാന്‍.
വേള്‍പൂള്‍ കാരനെ വീണ്ടും വിളിയ്ക്കണോ എന്ന് സംശയിച്ചു. അങ്ങനെ ചെയ്താല്‍ ഇവിടെ വന്ന ആ സാധുവിന് അത് പ്രശ്നമാകും. എന്തിനാ വെറുതെ ഒരാളെ ബുദ്ധിമുട്ടിയ്ക്കുന്നത് എന്ന ചിന്തയാല്‍, അതിന് മുതിര്‍ന്നില്ല.
ദീപാവലിക്കാലമായാല്‍ ഓഫര്‍ വരുമല്ലൊ. ഇവിടെ ഇരിയ്ക്കുന്നവനെ മാറ്റി പുതിയതൊന്ന് വാങ്ങാം. പണം പോയി പവര്‍ വരട്ടെ.
അങ്ങനെ ദീപാവലിക്കാലം വന്നു. ഞാന്‍ ഓവന്‍ കടകളിലേയ്ക്ക് വിളി തുടങ്ങി. എല്ലാവരും വാങ്കെ, വാങ്കെ എന്ന് പറഞ്ഞ് ക്ഷണിച്ചു.
ഭാരത് എലക്ട്രോണിക്സ് എന്നൊരു കടയിലേയ്ക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണെടുത്തു. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നല്ല ശബ്ദം. സുന്ദരിയായിരിയ്ക്കും, സംശയമില്ല. അവിടേയ്ക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. അകാരണമായ ഒരു സുരക്ഷിതത്വ ബോധം കടന്ന് കൂടിയതിനാല്‍ കനിമൊഴിയുടെ കാര്യം ഭാര്യയോട് പറഞ്ഞില്ല.
പഴയ ഓവനും കൊണ്ട് ഞാനും ഭാര്യയും ഭാരത് എലക്ട്രോണിക്സിലെത്തി. കനിമൊഴിയുടെ മധുരമായ ശബ്ദം എന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ അവാച്യമായ ഒരനുഭൂതി സ്രിഷ്ടിച്ചിരുന്നു. ആ അനുഭൂതിയ്ക്ക് മാറ്റ് കൂട്ടാന്‍ കാറിന്റെ സ്പീക്കറിലൂടെ യേശുദാസ് പാടി...”എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍...”
ഞങ്ങള്‍ ഭാരത് എലക്ട്രോണിക്സിലെത്തി. ഉള്ളില്‍ കേറിയപ്പോള്‍ ഒരു പാട് സ്ത്രീകളുണ്ട് സ്വീകരിയ്ക്കാന്‍. പുരുഷന്മാരുമുണ്ട്, അവറ്റകളെ ആര് ശ്രദ്ധിയ്ക്കാന്‍?
കടയില്‍ കയറിയ ഉടനെ ഞാന്‍ നേരെ മുതലാളിയുടെ അടുത്ത് ചെന്ന് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ഭാര്യ കേക്കരുതല്ലൊ.
കനിമൊഴി യാരിങ്കേ?
മുതലാളി ഉറക്കെ വിളിച്ചു.
കനിമൊഴീ, ഇങ്കെ വാ. കസ്റ്റമര്‍ വന്തിരിക്ക്..
അതാ വരുന്നു കനിമൊഴി.
ഞാനൊരു തവണയേ നോക്കിയുള്ളു.
പ്രിയ വായനക്കാരേ, എനിയ്ക്കൊരു കാര്യം ബോധ്യപ്പെട്ടു.
മനുഷ്യമനസ്സുകളില്‍ ലഡ്ഡു മാത്രമല്ല, കാഞ്ഞിരക്കായയും പൊട്ടും.

Tuesday, January 21, 2014

പതിവ് വാരാന്ത്യ സുഹ്രുദ് സംഗമം കഴിഞ്ഞ് അദ്ധ്യാപകന്‍ തിരിച്ച് പോവുകയായിരുന്നു. അദ്ധ്യാപകനോടൊപ്പം പഠിച്ച രണ്ട്-മൂന്ന് പേര്‍ നഗരത്തില്‍ തന്നെയുണ്ട്. അവരോടൊപ്പം എല്ലാ വാരാന്ത്യങ്ങളും ചിലവഴിയ്ക്കും നാല്പത്തി ഏഴുകാരനായ മ്മടെ മാഷ്. തമാശ പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍, ദ്വയാര്‍ഥപ്രയോഗങ്ങള്‍, കോളേജ് ഓര്‍മകള്‍ അയവിറക്കല്‍....ഒടുവില്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ കയറി വയറ് മുട്ടെ തീറ്റയും. ഇതാണ് പതിവ് വാരാന്ത്യ വിനോദങ്ങള്‍. കൂടെയുള്ളവരും മാഷെപ്പോലെ തന്നെ ഈ ഒത്ത് ചേരലുകള്‍ ആസ്വദിച്ചിരുന്നു.
പാറ പോലെ ഉറച്ച ശരീരത്തിന്റെ ഉടമയായിരുന്നു മാഷ്. ചെറുപ്പകാലത്തെ ഭാരോധ്വഹനവും, പില്‍ക്കാലത്തെ യോഗയുമാവണം മാഷെ ഒരു പാറമനുഷ്യനാക്കിയത്. ഇങ്ങനെയാണെങ്കിലും മാഷിന്റെ മനസ്സ് പ്രി.കെ.ജിയില്‍ നിന്ന് എല്‍.കെ.ജിയിലേയ്ക്ക് ജയിച്ച കുട്ടിയുടേതായിരുന്നു.
സംഭവ ദിവസം മാഷ് തന്റെ ഇരുചക്രത്തില്‍ തിരിച്ച് പോകുകയാണ്. എട്ട് മണി കഴിഞ്ഞിരുന്നതിനാല്‍ നഗരത്തിലെ തിരക്കിനൊരു കാഠിന്യമില്ലായ്മ വന്ന് തുടങ്ങിയിരുന്നു.
റെസ്റ്റ് ഹൌസിന്റെ മുന്നില്‍ റോട്ടിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ ചുവട്ടിലേയ്ക്ക് തെരുവുവിളക്കിന്റെ പ്രകാശം എത്തിയിരുന്നില്ല.
എങ്കിലും അരണ്ട വെളിച്ചത്തില്‍ മാഷ് കണ്ടു. ഒരാള്‍ മാഷുടെ വണ്ടിയ്ക്ക് കൈ കാണിയ്ക്കുന്നു. ലിഫ്റ്റിനായിരിയ്ക്കണം. പൊതുവെ ഹിന്ദി അദ്ധ്യാപകരൊക്കെ അഹിംസാവാദികളും പരോപകാരപ്രേമികളുമാണല്ലൊ.
മാഷ് വണ്ടി നിര്‍ത്തി.
സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. കയ്യില്‍ ഒരു ബാഗുണ്ട്. മുഖത്ത് ചെറിയൊരു വെപ്രാളമുണ്ടോ എന്നൊരു സംശയം.
“സാറിനു ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്നെ റെയില്‍ വേ സ്റ്റേഷന്‍ വരെ ഒന്ന് വിടണം. എട്ട് ഇരുപതിനാണെന്റെ വണ്ടി. പ്ലീസ്“.
മാഷ് വാച്ച് നോക്കി. സമയം എട്ട് അഞ്ച്. പരോപകാരം തികട്ടി വന്ന മാഷ് ഉടനെത്തന്നെ സമ്മതിച്ചു. വേഗം കയറൂ, ഇനി പതിനഞ്ച് മിനിറ്റല്ലേ ഉള്ളൂ.
അപരിചിതനേയും പിന്നിലിരുത്തി മാഷ് പുറപ്പെട്ടു. മാഷുടെ വീട് വേറെ വഴിയ്ക്കാണെങ്കിലും റെയില്‍ വേ സ്റ്റേഷന്റെ അടുത്ത് തന്നെയാണ്. പാവം, സ്റ്റേഷനില്‍ വിട്ടിട്ട് വീട്ടിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു മാഷ്. കൊപ്ര ആട്ടാന്‍ നാളെ കൊടുക്കാം.
അപരിചിതന് ബുദ്ധിമുട്ടാവാതിരിയ്ക്കാന്‍ വേണ്ടി മാഷ് എളുപ്പ വഴിയിലൂടെ നീങ്ങി.
അങ്ങനെ നീങ്ങവേ മാഷുടെ വയറിന്റെ ഇടത് ഭാഗത്ത് മാര്‍ദവത്തില്‍ ഒരു കരസ്പര്‍ശം, അപരിചിതന്റെ വക. ഒപ്പം ഒരു ഡയലോഗും: “വയറൊക്കെ ചാടിയിട്ടുണ്ടല്ലൊ, വ്യായാമമൊന്നും ഇല്ലേ?”
മാഷ് അന്തം വിട്ടു. അപരിചിതനായ ഒരുവന് എന്റെ ആരോഗ്യത്തിലെന്ത് വിഷയം?
ഉടനെ അപരിചിതന്റെ അടുത്ത ഡയലോഗ്: “ഒന്‍പതരയ്ക്കും ഒരു വണ്ടിയുണ്ട് കേട്ടോ...എനിയ്ക്കതില്‍ പോയാലും മതി.”
നിഷ്കളങ്കനായ മാഷ് അപ്പോള്‍ കൊപ്ര ഇന്ന് തന്നെ കൊടുക്കാം തീരുമാനിച്ചു. ഇയാളെയും കൊണ്ട് വീട്ടിലേയ്ക്ക് പോയി കൊപ്രയെടുത്ത് മില്ലില്‍ കൊടുത്തതിനു ശേഷം റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടാം.
“എന്നാലെനിയ്ക്ക് വീട്ടിലേയ്ക്കൊന്ന് പോകണം, അവിടെ നിന്ന് സ്വല്പം കൊപ്ര എടുക്കണം, മില്ലില്‍ കൊടുക്കാന്‍. അതിനു ശേഷം താങ്കളെ സ്റ്റേഷനില്‍ വിട്ടാല്‍ മതിയോ?”
മാഷുടെ ഈ ചോദ്യത്തിന് അപരിചിതന്‍ ശരവേഗത്തില്‍ മറുപടി പറഞ്ഞു: “ധാരാളം മതി. സന്തോഷേള്ളു..സാറിന്റെ വീടും കാണാലൊ”
അങ്ങനെ മാഷും അപരിചിതനും മാഷിന്റെ വീട്ടിലെത്തി. പോകുന്ന വഴിയ്ക്ക്, വീടെത്താറായപ്പോള്‍ മാഷിന്റെ വയറിന്റെ വലത് ഭാഗത്തും കരസ്പര്‍ശമുണ്ടായി. ഇത്തവണ
മാഷ് അഹിംസയില്‍ പൊതിഞ്ഞ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു: “ദേഹത്ത് തൊട്ടുള്ള കളി വേണ്ട“
വീടെത്തി. മാഷ് അപരിചിതനെ കോലായിലെ കസേരയിലിരുത്തി ഉള്ളിലേയ്ക്ക് പോയി. കൊപ്ര ചാക്കിലാക്കാന്‍. ഈ സമയത്ത് അപരിചിതന്‍ നിശ്ശബ്ദനായി ഇരുന്നെങ്കിലും ഇടയ്ക്കിടെ അക്ഷമനായി അകത്തേയ്ക്ക് എത്തി നോക്കിക്കൊണ്ടിരുന്നു.
കൊപ്രച്ചാക്കിനെ ശകടത്തിന്റെ പിന്നില്‍ വെച്ച് കെട്ടി അപരിചിതനേയും കൂട്ടി മാഷ് റെയില്‍ വേ സ്റ്റേഷനിലെത്തി. അദ്ദേഹത്തെ ഇറക്കി.
അപരിചിതന്‍ വണ്ടിയില്‍ നിന്നിറങ്ങി. വികാരാധീനനായി മാഷോട് നന്ദി പറഞ്ഞു. വയറില്‍ സ്പര്‍ശിച്ചതിനു ക്ഷമയും ചോദിച്ചു.
കര്‍ക്കശ ഭാവം വിടാതെ മാഷ് പറഞ്ഞു: “സാരമില്ല”. മാഷ് വണ്ടി വിടാന്‍ തുടങ്ങിയപ്പോള്‍ അപരിചിതന്‍ മാഷുടെ കൈ പിടിച്ച് വളരെ വിചിത്രമായ ഒരു ചോദ്യവും കൂടി ചോദിച്ചു.
“തികച്ചും അപരിചിതനായ എന്നെ സാര്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയല്ലൊ. അതില്‍ പ്രത്യേകിച്ച് ഉദ്ദേശം വല്ലതുമുണ്ടോ സാര്‍?”
മാഷ് വണ്ടി സ്റ്റാന്‍ഡിലിട്ടിറങ്ങി. അഹിംസാ മുഖം ഹിംസയ്ക്ക് വഴിമാറി. അലര്‍ച്ച പോലെ ചോദിച്ചു: “എന്തുദ്ദേശം?”
അപരിചിതന്‍ ഭയത്താല്‍ രണ്ടടി പിന്നോട്ട് മാറിയെങ്കിലും ഇത്രയും പറഞ്ഞൊപ്പിച്ചു: “സാര്‍, അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കില്‍ നാണിയ്ക്കാനൊന്നുമില്ല. ഞാനെന്റെ നമ്പര്‍ തരാം....”
മാഷ് നിലം തൊടാതെ വീട് പൂകി.