Monday, November 15, 2010

അളിയന്റെ തിരിച്ചു വരവ്

അദ്ധ്യായം മുപ്പത്തി നാല്
          പ്രശാന്തസുന്ദരനിശ്ശബ്ദ ഭൂമിയായ വെട്ടിക്കാട്ടിരിയുമായി ബന്ധപ്പെട്ട്  ഇക്കാലഘട്ടത്തിൽ അരങ്ങേറിയ ഒരു പ്രധാനപ്പെട്ട സംഭവമാണ് ചെറിയാഴ്ചുമ്മയുടെ മകൻ മുഹമ്മദ് എന്ന അളിയൻ പാണ്ടിക്കാട്ട് ബസ്സിറങ്ങി ഒറ്റ ഓട്ടം വെച്ച് കൊടുത്ത സംഭവം.  പിന്നാലെ ബസ്സിന്റെ കണ്ടക്റ്റർ എന്ന സാധുവും.  ഒരു ചെറിയ ഓട്ട മത്സരം എന്ന് വേണമെങ്കിൽ പറയാം.  ഈ സംഭവം വെട്ടിക്കാട്ടിരിക്കാരുടെ ചെവിയിൽ ഓതിക്കൊടുത്തത് കുഞ്ഞാപ്പുട്ട്യാജിയാണ്.  ഈ ചരിത്ര സംഭവത്തിലേയ്ക്ക് നമുക്കൊന്നെത്തി നോക്കാം. 
          കുറെ മാസങ്ങളായി മുഹമ്മദ് എന്ന അളിയൻ നാടുകാണി മലയിലെ ഏതോ ഒരു ചായത്തോട്ടത്തിൽ തേയില നുള്ളി ജീവിച്ച് വരുകയാണ്.  വെട്ടിക്കാട്ടിരി വിട്ട് പോകാൻ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല.  പ്രശാന്തനിശ്ശബ്ദസുന്ദരത കൊണ്ട് വയറ് നിറയില്ലല്ലൊ. ബീഡിയും കിട്ടില്ല.  ആയതിനാലാണ് അളിയൻ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.  വയനാട് ഭാഗത്തേയ്ക്ക് നീങ്ങാനായിരുന്നു ആദ്യം അളിയന്റെ പരിപാടി.  വിശദമായ ഒരന്വേഷണത്തിലാണ് വയനാട് ഭാഗത്ത് തേയില നുള്ളാൻ ആളുകൾ തമ്മിൽ അടിയാണെന്ന വിവരം അറിയുന്നത്.  എങ്കിൽ നാടുകാണി ഭാഗത്തേയ്ക്ക് പോകാം.  അളിയൻ തീരുമാനിച്ചു.  പിന്നെ താമസിച്ചില്ല, തിരിച്ചു.  അളിയന്റെ കൂടെ അബ്ദുൾ ബാരിയുടെ ബാപ്പ കാദറും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.  ചരിത്രത്തിൽ വ്യക്തമായ രേഖ ഇല്ലാത്തതിനാൽ ഉറപ്പിച്ചെഴുതുന്നത് ശരിയല്ല.
          കുടുക്ക്  ശരിയ്ക്കടയാത്ത കറുത്ത നിറത്തിലുള്ള ഒരു ബാഗുമായി അളിയൻ വെട്ടിക്കാട്ടിരി വിട്ടു.  ചെറിയാഴ്ചുമ്മ കാക്കത്തോടിന്റെ കരയിലെ പാറയ്ക്ക് മുകളിൽ നിന്ന് വിതുമ്പി വിതുമ്പി കരഞ്ഞു.  കാക്കത്തോട്ടിലെ കുഞ്ഞോളങ്ങൾ ചെറിയാഴ്ചുമ്മയുടെ കണ്ണുനീരിന് പശ്ചാത്തലസംഗീതമൊരുക്കി.  പട്ടത്തുപാടത്തിന്റെ വരമ്പിലൂടെ പൊട്യാട്ടെ സ്കൂളിന്റെ തിരിവും കഴിഞ്ഞ് മുഹമ്മദ് എന്ന അളിയൻ അപ്രത്യക്ഷനായി.
          പിന്നീട് കുറെ കാലത്തേയ്ക്ക്  അളിയനെക്കുറിച്ച് വിവരമൊന്നുമില്ലാതായി.  വെട്ടിക്കാട്ടിരിയ്ക്കൊരു പ്രത്യേകതയുണ്ട്.  വെട്ടിക്കാട്ടിരിയിൽ നിന്ന് ആരെങ്കിലും പോവുകയോ, പുറത്തുള്ളവർ വരുകയോ ചെയ്താൽ എല്ലാവരും അറിയും.  അതൊരു മഹാ സംഭവം പോലെ എല്ലാവരും ചർച്ച ചെയ്യും.  പൊതു സ്ഥലമായ ബാപ്പുട്ട്യാജിയുടെ പീടിക മുതൽ കുഞ്ഞന്റെ ചാള വരെ ആ ചർച്ച നീണ്ട് കിടക്കും.  ചർച്ചകളും ചർച്ചകൾക്ക് മുകളിൽ ചർച്ചകളും നടക്കും.  പിന്നീടത് മറക്കും.  .
          അളിയന്റെ യാത്രയെപ്പറ്റിയും എല്ലാവരും കുറെ  ചർച്ച ചെയ്തു.  “ഓനെന്ത് ജോലി കിട്ടാനാ? കുഴിമടിയൻ”, “എവടേങ്കിലും പോയി നന്നായ്ക്കോട്ടെ, ഓനെയ്”,  “എവ്ട്ന്നേങ്ക് ലും തല്ല് കിട്ടാണ്ടെ വന്നാ കാണാ”അങ്ങനെ പോയി അഭിപ്രായങ്ങൾ.  പിന്നെ അതൊക്കെ മറന്നു.  അളിയനെയും മറന്നു. 
          കാലഘട്ടത്തിന്റെ കുറച്ച് കാലത്തെ നീക്കം കഴിഞ്ഞപ്പോളുണ്ട് അളിയൻ ഒരു നീല ഷർടുമിട്ട് രംഗ പ്രവേശം ചെയ്യുന്നു.  വെളുവെളുത്ത മുണ്ട്.  കുടുക്ക് പോയ ചളി പിടിച്ച കറുത്ത ബാഗിന് പകരം പളപളാന്ന് തിളങ്ങുന്ന ഒരു പുതിയ ബാഗ്.  അതി ഗംഭീരൻ തിരിച്ചു വരവ്.  പുറം രാജ്യത്ത് പോയി വരുന്നവന്റെ മുഖഭാവം.  ലോകം കുറെ കണ്ടവനെപ്പോലെ ഒരു ഗൌരവം, മുഖത്ത്.  മറ്റൊരൽഭുതം.  ബീഡിയ്ക്ക് പകരം ചുണ്ടുകൾക്കിടയിൽ ഒരു സിഗരറ്റ് കിടന്ന് ചിരിയ്ക്കുന്നു. 
          തിരോധാനകാലത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമൊക്കെ കുത്തിക്കുത്തി ചോദിച്ചുകൊണ്ട് ചില ആളുകൾ പിന്നാലെ കൂടിയിട്ടുണ്ട്.  ജനതാപ്പാർടിയുടെ ജാഥ പോലെ നാലഞ്ച് പേർ.  അളിയൻ നേതാവായി മുന്നിൽ. 
          കാക്കത്തോടിന്റെ അക്കരെ പാറക്കൂട്ടങ്ങൾക്കപ്പുറത്തുള്ള ചെറിയാഴ്ചുമ്മയുടെ വൈക്കോൽ മേഞ്ഞ ഒറ്റമുറി വീട്ടിനു മുന്നിൽ അളിയൻ വന്നു നിന്നു.  ചെറിയാഴ്ചുമ്മ ആഹ്ലാദം മൂത്ത് വാവിട്ട് കരഞ്ഞു.  ഇതെല്ലാം എത്ര നിസ്സാരം എന്ന ഭാവത്തിൽ അളിയൻ വീട്ടിന്റെ മുന്നിലുള്ള മൺ തിണ്ണയിൽ അമർന്നു.  കൂടെ വന്ന ജാഥക്കാരിൽ ചിലർക്ക് വെളുത്ത സിഗരറ്റ് കൊടുത്ത് സന്തോഷിപ്പിച്ചു.  അത്യാവശ്യം വിവരങ്ങളും പിന്നെ സിഗരറ്റും കിട്ടിയ സന്തോഷത്തിൽ അവർ തിരിച്ച് പോയി. 
          രണ്ട് മൂന്ന് മണിക്കൂറുകൾക്കകം  “അളിയൻ നന്നായി തിരിച്ച് വന്നു” എന്നൊരു വാർത്ത വെട്ടിക്കാട്ടിരിയിൽ അലയടിച്ചു.  തീരെ സാധ്യതയില്ലാത്ത ഒരു കാര്യം കേട്ട പോലെ ചിലരുടെ മുഖത്തേയ്ക്ക് സംശയഭാവം ഇരച്ച് കയറി.  “എത്ര വ്രുത്തി കെട്ടവനായാലും നന്നായിക്കൂടാന്നൊന്നൂല്ല്യലൊ” – ചില ശുഭാപ്തി വിശ്വാസികൾ അങ്ങനെയും ചിന്തിച്ചു.  പതിവ് പോലെ  നാലഞ്ച് ദിവസങ്ങൾക്കകം ചർച്ചകളും പ്രതിവാദങ്ങളും സംശയങ്ങളുമൊക്കെ അവസാനിച്ചു.  കാറ്റ് നിലച്ച പോലെ.  കാക്കത്തോടിലെ ഓളങ്ങളും ആദ്യത്തെ  ആകാംക്ഷ മതിയാക്കി പതുക്കെ ഒഴുകാൻ തുടങ്ങി. എല്ലാം ശുഭം.
          കാര്യങ്ങൾ ഇങ്ങനെയൊക്കെയായി  ഇരിയ്ക്കുമ്പോളാണ് കുഞ്ഞ്യാപ്പുട്ട്യാജി തന്റെ രാജ ദൂതിൽ ബാപ്പുട്ട്യാജിയുടെ പീടികയുടെ മുന്നിൽ ശടേന്ന് പ്രത്യക്ഷപ്പെടുന്നത്.  കുഞ്ഞാപ്പുട്ട്യാജി  മോട്ടോർ സൈക്കിളിൽ സഞ്ചരിയ്ക്കുന്നത് കണ്ടാൽ ആർക്കായാലും കൊതി തോന്നും.  തലേക്കേട്ടിന്റെ തോളിലേയ്ക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം വായുവിൽ ആടിയുലയും.  ആരാധനയോടെ നോക്കി നിൽക്കുക, അത്ര മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.  നിർബന്ധമാണെങ്കിൽ കുറച്ച് വെള്ളമിറക്കാം.
          കുഞ്ഞാപ്പുട്ട്യാജി വണ്ടി സൈഡാക്കിയ ഉടനെ ബാപ്പുട്ട്യാജിയുടെ പീടികയിൽ ചായ കുടിച്ചും ബണ്ണ് തിന്നും ലോക കാര്യങ്ങൾ പറഞ്ഞും ഇരുന്നവരിൽ പലരും എഴുന്നേറ്റ് നിന്നു, പതിവ് പോലെ. കുഞ്ഞാപ്പുട്ട്യാജിയോടുള്ള ബഹുമാനത്തേക്കാളുപരി രാജ് ദൂതിനോടുള്ള ബഹുമാനമാണ് ഈ പ്രക്രിയയ്ക്ക് പിന്നിൽ.  ചില അഹങ്കാരികൾ മാത്രം എണീറ്റ് നിന്നില്ല.അഹങ്കാരികൾ എല്ലാ കാലത്തും എല്ലാ പ്രദേശത്തുമുണ്ടല്ലൊ. ഹാ കഷ്ടം.    
          വന്നിറങ്ങിയ ഉടനെ കുഞ്ഞാപ്പുട്ടി തലേക്കെട്ടൊന്നഴിച്ച് കുടഞ്ഞു.  മുഖവുരയൊന്നുമില്ലാതെ, ഝടുതിയിൽ എല്ലാവരോടും കൂടി ഒരു ചോദ്യം. 
          “ഇങ്ങള് അളിയനൊപ്പിച്ച പണി അറിഞ്ഞ്ക്ക്ണോ?”
          ഈ ചോദ്യവും കുഞ്ഞാപ്പുട്ടിയുടെ തീക്ഷ്ണതയും കണ്ടപ്പോൾ അഹങ്കാരികളും ചാടി എണീറ്റ് നിന്നു.  ഒരു  മഹാ സംഭവം ഇതാ ലഭിയ്ക്കാൻ പോകുന്നു, ഉടനെ. 
          “ഏതളിയം?” ഒരാൾ അറിയാത്ത പോലെ ചോദിച്ചു.  സംഭവം വേരോടെ പിഴുതെടുക്കുന്നതിനു വേണ്ടിയാണിത്. 
          “ദത്താങ്ങള് ങ്ങനെ ചോയ്ക്ക്ണ്?  ഞമ്മടളിയനെയ്.  മൊയമ്മദെയ്”.
          ചിലർ ആകാംക്ഷ മൂത്ത് വിക്രുത ശബ്ദങ്ങൾ പുറപ്പെടുവിയ്ക്കാൻ തുടങ്ങി.  മനുഷ്യശബ്ദമാണോ എന്ന് പോലും സംശയം തോന്നും. 
          “ഓൻ ദത്ത് കാട്ടാനാ, ഓംപ്പൊ വന്ന്ട്ടല്ലേള്ളു, നാട് കാണീലായിര്ന്ന് ല്ല്യേ ഓം, കൊറെ കാലായിട്ട്?”  ആകാംക്ഷ പൊതിഞ്ഞ അപൂർവ ശബ്ദത്തെ സംയമിപ്പിച്ച് ഒരാൾ പറഞ്ഞൊപ്പിച്ചു. 
          “അതന്ന്യാ പറഞ്ഞ്, ഇങ്ങളൊന്നടങ്ങിക്കുത്തിരിയ്ക്കീം.  ഓം നാട്കാണീന്ന് വര്മ്പൊ  ബസ്സ്ന്ന് കായി കൊട്ക്കാതെ എറങ്ങി ഓടി” – കുഞ്ഞാപ്പുട്ടി.
          “ഓന്റടാ.” കോറസ് പോലെ എല്ലാവരും ചേർന്നായിരുന്നു ഈ പ്രയോഗം. എഴുന്നേറ്റ് നിന്നിരുന്ന ഭക്തരിൽ ചിലർ അറിയാതെ ഇരുന്നു പോയി. 
          “ഇങ്ങള് കാര്യം മുയ്മനുങ്ങ്ട് പറഞ്ഞാണീ ആജ്യാരേ.  ആളെ ബേജാറാക്കാതെ”.  ഒരാൾക്ക് നിൽ‌പ്പുറയ്ക്കാതായി.  കുഞ്ഞാപ്പുട്ടി സ്വതസ്സിദ്ധമായ ശൈലിയിൽ  സംഗതി പറഞ്ഞ് തുടങ്ങി.  ആയതിന്റെ രത്നച്ചുരുക്കം ചുവടെ ചേർക്കുന്നു. 
          മൂന്ന് നാല് ദിവസം മുൻപ് കുഞ്ഞാപ്പുട്ട്യാജി പാണ്ടിക്കാട്ടെ നാലും കൂട്യോടത്ത് നിൽക്കുകയായിരുന്നു.  മഞ്ചേരിയ്ക്ക് പോയിട്ട് ഒരാവശ്യണ്ട്.  വസ്സിൽ പോണോ അതോ മണ്ടീമ്പ് ല് പോണോ എന്നാലോചിച്ചു.  ഒടുവിൽ വസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു.  ബസ്സും കാത്ത് നിൽക്കുകയാണ്.
          ആ സമയത്ത് മൈസൂർ-ത്രുശ്ശൂർ കന്നഡത്തിന്റെ വണ്ടി. അങ്ങാടിയിൽ വന്ന് നിന്നു.  ചടപടേന്നൊരു ശബ്ദം കേട്ടു.  നോക്കുമ്പോളുണ്ട് നീല ഷർടിട്ട ഒരാൾ ബസ്സിൽ നിന്ന് ചാടിയിറങ്ങി കൊടശ്ശേരി ഭാഗത്തേയ്ക്ക് ഓടുന്നു.  നായ പിന്നാലെ കൂട്യേ മാതിരിയാണ് ഓട്ടം.  പിന്നാലെ ബസ്സിന്റെ കണ്ടക്റ്ററും.  കാര്യമെന്താണെന്നറിയാൻ കുഞ്ഞാപ്പുട്ട്യാജിയും അവിടെ നിന്നിരുന്ന വേറെ ചിലരും പിന്നാലെ ഓടി.  മുന്നിലോടിയ നീല ഷർട്ടുകാരൻ ഒരു ഇരുന്നൂറ് മീറ്ററോളം ഓടി ഇടത്തോട്ടുള്ള വെട്ടിക്കാട്ടിരിയ്ക്ക് പോകുന്ന ഊടുവഴിയിലേയ്ക്ക് തിരിഞ്ഞു.  പിന്നെ ആളുടെ പൊടി കിട്ടിയിട്ടില്ല. 
          കണ്ടക്റ്ററാണെങ്കിൽ പാവം.  മലയാളം നല്ല വശമില്ല.  നാടുകാണിയിൽ നിന്നാണത്രെ നീല ഷർടുകാരൻ കേറിയത്.  കാശ് ചോദിച്ചപ്പോൾ പാണ്ടിക്കാട്ടെത്തീട്ട് തരാമെന്ന് പറഞ്ഞു.  ശരി എന്ന് കണ്ടക്റ്ററും പറഞ്ഞു.  കണ്ടപ്പോൾ  ഒരു പാവത്തിനെ പോലെ തോന്നിയത്രെ. 
          “അതോന്തന്നെ.  ഓൻ വരുമ്പോ നീല ഷർട്ടന്ന്യാണ്.” കേൾവിക്കാരിൽ ഒരാൾ സാക്ഷ്യപ്പെടുത്തി.  “വല്ലാത്ത ഹമ്ക്കന്ന്യാ  ഓം” മറ്റൊരാകാംക്ഷൻ അടിവരയുമിട്ടു.
          “ശരി കുഞ്ഞാപ്പുട്ട്യേ, ആ ഓട്യോൻ അളിയനാന്ന് ഇങ്ങക്കെങ്ങനെ മനസ്സിലായി”?  ഒരാളുടെ സംശയം.
          “ഞമ്മക്ക് കണ്ടപ്പളേ തിരിഞ്ഞു, അതളിയനാന്ന്. ഓനല്ലാതെ മാറിയാരാ ഇജ്ജാതി എടങ്ങേറൊക്കെ ഒപ്പിയ്ക്ക്വാ?“ കുഞ്ഞാപ്പുട്ടി കടകടേന്ന് ചിരിച്ചു.  കൂടെ മറ്റുള്ളോരും. 
          “തമാസതല്ല.  ഓൻ എറങ്ങി ഓട്മ്പൊ ഒരു ചോദ്യോം ചോയ്ച്ച്വോലും. വസ്സ് ല് ള്ള ഒരുത്തനാ പറഞ്ഞ്” –കുഞ്ഞാപ്പുട്ടി.
          “ദത്താ ചോയ്ച്ചത്?”
          “ഇങ്ങക്കെന്താ കേറ്മ്പളും എറങ്ങ്മ്പളും വേണോ കായി?”
          എല്ലാവരും മതിവരുവോളം ചിരിച്ച് ചിരിച്ച് ആ പ്രദേശത്തുള്ള മണ്ണൊക്കെ കപ്പി. 
          അതാണ് അളിയൻ എന്ന മൊഹമ്മദ്

6 comments:

  1. ഈ കഥ നന്നായിടുണ്ട് അഭിനന്ദനങ്ങള്‍
    ഇടത്തോട്ടുള്ള വെട്ടിക്കാട്ടിരിയ്ക്ക് പോകുന്നഭാകത്ത്
    ....കൊടശ്ശേരി വടക്കേ തല ഒന്നിലാണ് ഞാന്‍ താമസം
    എന്നിട്ടും ഈ കഥാകാരനെ ഒരുപിടിയും കിട്ടിയില്ല
    കഥാ പാത്രങ്ങളെയും, കഥാ ഇടങ്ങളെയും നല്ല പരിചയമുണ്ട്.
    inizum ezuthuka bhaavukangalode mambuzaththe kunhaapa.

    ReplyDelete
    Replies
    1. Santhosham. 2 varshathinu seshamaanu njaan ente blogil ethi nokkunnath. Njaan 1978-il vettikkattiri vittayaalaanu. Athukondaavum thaangalkkee kathhaapathrangale onnum ariyaathath..valare santhoshamund thaangalude prolsahanathinu.

      Delete
  2. vayassanu pranamam! nannayirikkunnu.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു. കുറച്ചു നേരത്തേക്ക് ഞാനും വെട്ടിക്കാട്ടിരിക്കാരൻ ആയി മാറി

    ReplyDelete